യുകെയും അയര്‍ലന്‍ഡും തമ്മില്‍ അടുത്ത പങ്കാളിത്തം കെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യം ‘ഇത്രയധികം വര്‍ദ്ധിച്ച മറ്റൊരു കാലമില്ല’ എന്ന് ഐറിഷ് പ്രധാനമന്ത്രി മീഹോള്‍ മാര്ട്ടിന്. യുകെ- അയര്‍ലന്‍ഡ് ഉച്ചകോടിക്കായി ഇന്നലെ അയര്‍ലന്‍ഡിലെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറോട് മാര്ട്ടിന് ഇക്കാര്യം വിശദീകരിച്ചത്.
ഉച്ചകോടിയുടെ ആദ്യ സായാഹ്നത്തില്‍ ഇരു നേതാക്കളും കോര്‍ക്കില്‍ നടന്ന വിവിധ പരിപാടികളില്‍ പങ്കെടുത്തു. ഇന്നലെ രാവിലെ നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ബെല്ഫാസ്റ്റിലായിരുന്ന സ്റ്റാര്‍മര്‍, ഉച്ചയോടെയാണ് കോര്‍ക്കിലെത്തിയത്. കഴിഞ്ഞ വര്‍ഷം ലിവര്‍പൂളില്‍ നടന്ന ആദ്യ കൂടിക്കാഴ്ചയുടെ തുടര്‍ച്ചയായാണ് ഈ ഉച്ചകോടി സംഘടിപ്പിച്ചത്. കഴിഞ്ഞ വര്‍ഷത്തെ ഉച്ചകോടിയില്‍, ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിനായി ‘യുകെ-അയര്‍ലന്‍ഡ് 2030’ എന്ന പദ്ധതിക്ക് മാര്‍ട്ടിനും സ്റ്റാര്‍മറും രൂപം നല്‍കിയിരുന്നു.
കോര്‍ക്കില്‍ ഒരു സാംസ്കാരിക ചടങ്ങില്‍ സംസാരിക്കവെയാണ് അയര്‍ലന്‍ഡും യുകെയും തമ്മിലുള്ള സഹകരണത്തിന്റെ ആവശ്യകതയെപ്പറ്റി മാര്ട്ടിന് വിശദീകരിച്ചത്:
‘2030ലേക്ക് നോക്കുമ്പോള്‍ നമ്മുടെ ദൗത്യം വ്യക്തമാണ്- നമ്മുടെ പൗരന്മാര്ക്ക് ഏറ്റവും പ്രധാനപ്പെട്ട മേഖലകളില്‍ സഹകരണം വര്‍ദ്ധിപ്പിക്കുക. ഭവനനിര്‍മ്മാണം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനം, ശുദ്ധമായ ഊര്‍ജ്ജം, കാലാവസ്ഥാ സംരക്ഷണം, ഗവേഷണവും നവീകരണവും, ജീവിതച്ചെലവ് കുറയ്ക്കല്‍, ഭാവിയിലെ വ്യവസായങ്ങള്‍ക്കായി നമ്മുടെ സമ്പദ്വ്യവസ്ഥയെയും തൊഴിലാളികളെയും സജ്ജമാക്കുക, സമുദ്രത്തിനടിയിലുള്ളവ ഉള്‍പ്പെടെയുള്ള നിര്‍ണ്ണായക അടിസ്ഥാന സൗകര്യങ്ങള്‍ സംരക്ഷിക്കുക എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.’ മാര്ട്ടിന് വ്യക്തമാക്കി.
അന്താരാഷ്ട്ര സഹകരണം, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് പ്രശ്നങ്ങള്‍, ഇരുരാജ്യങ്ങളിലുമുള്ള ജനങ്ങള്‍ക്ക് നീതിപൂര്‍വ്വവും സമൃദ്ധവുമായ ഭാവി ഒരുക്കല്‍ എന്നിവയിലായാലും ഇരു രാജ്യങ്ങളും ഒരേ മൂല്യങ്ങളിലൂന്നിയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകം കൂടുതല്‍ അനിശ്ചിതത്വങ്ങളിലൂടെ കടന്നുപോകുന്ന സാഹചര്യത്തില്‍, ഇരുരാജ്യങ്ങളും തമ്മിലുള്ള സജീവവും അടുത്തതുമായ പങ്കാളിത്തം എന്നത്തേക്കാളും പ്രധാനമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
നമ്മള് ‘നാടകീയമായ അനിശ്ചിതത്വങ്ങളുടെ’ യുഗത്തിലാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറും ചടങ്ങില്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ രണ്ടാഴ്ചത്തെ സംഭവങ്ങള്‍ ഈ അനിശ്ചിതത്വത്തിന്റെ ഓര്‍മ്മപ്പെടുത്തലാണെന്നും, ജനങ്ങളുടെ സുരക്ഷയും സാമ്പത്തിക വളര്‍ച്ചയും ഉറപ്പാക്കാനും ജീവിതച്ചെലവ് പോലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനും ഇത്തരം കാലഘട്ടങ്ങളില്‍ സഹകരണം അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW



Discussion