അടുത്ത പൊതുതെരഞ്ഞെടുപ്പിലും Fianna Fail-നെ താന്‍ തന്നെ നയിക്കുമെന്ന് പാര്‍ട്ടി നേതാവ് മീഹോള്‍ മാര്ട്ടിന്. ഈയിടെ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ നിന്നുതന്നെ വിമര്‍ശനങ്ങളേറ്റുവാങ്ങിയ മാര്ട്ടിന്, നേതൃസ്ഥാനത്തുനിന്നും മാറിയേക്കുമെന്ന ഊഹാപോഹങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് പ്രഖ്യാപനം. മാര്‍ട്ടിന്റെ പിന്തുണയില്‍ Fianna Fail-നായി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കാന്‍ രംഗത്തിറങ്ങിയ ജിം ഗാവിന്, പിന്നീടുണ്ടായ സാമ്പത്തിക ആരോപണങ്ങളെ തുടര്‍ന്ന് പിന്മാറിയതോടെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് സ്ഥാനാര്‍ത്ഥിയില്ലാത്ത അവസ്ഥ വന്നിരുന്നു.
പാര്‍ട്ടി അംഗങ്ങള്‍ക്കുള്ള അമര്‍ഷം താന്‍ മനസിലാക്കുന്നതായി പറഞ്ഞ മാര്ട്ടിന്, വെല്ലുവിളി നിറഞ്ഞതായ ആ കാലം താന്‍ മറക്കുകയാണെന്നും സണ്‍ഡേ ഇന്‍ഡിപെന്‍ഡന്റിന് നല്കിയ അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റനയങ്ങളെ മാര്ട്ടിന് വിമര്‍ശിക്കുകയും ചെയ്തു. സ്വന്തം വീടുകളില്‍ നിന്നും ജനങ്ങളെ പുറത്താക്കുന്ന തരത്തിലുള്ള ഇത്തരം നയങ്ങളെ താന്‍ പിന്തുണയ്ക്കുന്നില്ലെന്നും മാര്ട്ടിന് വ്യക്തമാക്കി. എന്നിരുന്നാലും സെന്റ് പാട്രിക്സ് ദിനാഘോഷത്തിന്റെ ഭാഗമായുള്ള പതിവ് യുഎസ് സന്ദര്‍ശനം ഇത്തവണയും മുടക്കില്ലെന്ന് മാര്ട്ടിന് പറഞ്ഞു. ഒരു യൂറോപ്യന്‍ നേതാവും ഇത്തരത്തിലുള്ള ഒരു ക്ഷണം സ്വീകരിക്കാതിരിക്കില്ലെന്ന് പറഞ്ഞ മാര്ട്ടിന്, ദേശീയതാല്പര്യങ്ങള്ക്ക് അനുസരിച്ചാണ് തന്റെ സമീപനമെന്നും കൂട്ടിച്ചേര്‍ത്തു.
യൂറോപ്യന്‍ യൂണിയനെതിരായ ട്രംപിന്റെ നയങ്ങളിലും മറ്റും പ്രതിഷേധിച്ച് ഈ വരുന്ന സെന്റ് പാട്രിക്സ് ദിനത്തില്‍ മാര്ട്ടിന് വൈറ്റ് ഹൗസ് സന്ദര്‍ശനം ബഹിഷ്കരിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. സെന്റ് പാട്രിക്സ് ദിനാഘോഷത്തിന്റെ ഭാഗമായി എല്ലാ വര്‍ഷവും യുഎസ് പ്രസിഡന്റിന്റെ ക്ഷണപ്രകാരം ഐറിഷ് പ്രധാനമന്ത്രി വൈറ്റ് ഹൗസില്‍ വച്ച് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്താറുണ്ട്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW


