അയര്‍ലണ്ടില്‍ നോറോവൈറസ് ബാധ (norovirus) വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ജനങ്ങള്‍ക്ക് ബോധവല്‍ക്കരണവുമായി ആരോഗ്യവകുപ്പ് (HSE). ഫെബ്രുവരി 7-ന് അവസാനിച്ച ഒരാഴ്ചയ്ക്കിടെ 86 നോറോവൈറസ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഒരാഴ്ച മുമ്പ് 56 കേസുകളായിരുന്നു സ്ഥിരീകരിച്ചിരുന്നത്.
‘വിന്റര്‍ വൊമിറ്റിങ് ബഗ്’ എന്നുകൂടി അറിയപ്പെടുന്ന നോറോവൈറസ്, അയര്‍ലണ്ടില്‍ സര്‍വ്വസാധാരണമായി കാണപ്പെടുന്ന ഒരു രോഗാണുവാണ്. ഛര്‍ദ്ദി, വയറിളക്കം എന്നിവയാണ് ശരീരത്തില്‍ ഈ വൈറസ് എത്തിയാലുള്ള പ്രധാന രോഗലക്ഷണങ്ങള്‍. ആശുപത്രികള്‍, സ്‌കൂളുകള്‍, നഴ്‌സിങ് ഹോമുകള്‍ തുടങ്ങിയ പൊതുയിടങ്ങളില്‍ വൈറസ് വളരെ വേഗം പടരാന്‍ സാധ്യതയുള്ളതാണ്.
ഈ വിന്റര്‍ സീസണില്‍ രാജ്യത്ത് ആകെ 676 പേര്‍ക്കാണ് നോറോവൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളതെന്ന് HSE പറയുന്നു. സെപ്റ്റംബര്‍ അവസാനത്തോടെയാണ് രോഗബാധ ആരംഭിച്ചത്. ഈയാഴ്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ 59 ശതമാനവും 65 വയസിന് മേല്‍ പ്രായമുള്ളവരിലാണ്.
പൊതുവെ വലിയ പ്രശ്‌നമുള്ളതല്ലെങ്കിലും, വൃദ്ധര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, ചെറിയ കുട്ടികള്‍, മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ എന്നിവരില്‍ വൈറസ് ബാധ ഗുരുതര പ്രശ്‌നങ്ങളിലേയ്ക്ക് നയിച്ചേക്കാമെന്ന് HSE പുറത്തിറക്കിയ പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കുന്നു. രോഗബാധ വര്‍ദ്ധിക്കുന്നത് രാജ്യത്തെ ആശുപത്രികളെയും, ജീവനക്കാരെയും കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യും.
രോഗലക്ഷണങ്ങള്‍
മനംപുരട്ടല്‍
ഛര്‍ദ്ദി
വയറുവേദന
വയറിളക്കം
ചെറിയ പനി
പേശിവേദന
ക്ഷീണം
പ്രതിരോധം
നോറോവൈറസിനെ പ്രതിരോധിക്കാനായി ഇടയ്ക്കിടെ 20 സെക്കന്‍ഡ് നേരം സോപ്പുപയോഗിച്ച് കൈകഴുകുകയോ, സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കുകയോ ചെയ്യാം. വൈറസ് ഉണ്ടാകാന്‍ സാധ്യതയുള്ള പ്രതലങ്ങള്‍ ബ്ലീച്ച് ചെയ്ത് വൃത്തിയാക്കുക. രോഗിയുടെ വസ്ത്രങ്ങള്‍ ഉയര്‍ന്ന ചൂടുള്ള വെള്ളത്തിലിട്ട് വേണം കഴുകാന്‍. രോഗികള്‍ 48 മണിക്കൂര്‍ വീട്ടില്‍ തന്നെ തുടരുകയും, മറ്റുള്ളവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്യരുത്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW



Discussion